പ്രൊഫ. ലീന ജോസ് ടി.

ദൈവഭയം ജ്ഞാനത്തിന്റെ ആരംഭമാകുന്നു എന്ന് ക്രിസ്ത്യൻ സ്‌കൂൾ മതിലുകളിൽ എഴുതിവച്ചതു കണ്ടാണ് ഞാൻ വളർന്നുവന്നത്. ‘ദൈവം സ്‌നേഹമാകുന്നു’ എന്നു
പഠിക്കുമ്പോഴും ‘ദൈവഭയം’ ‘ദൈവകോപം’ എന്നീ വാക്കുകൾ എന്നിൽ ഏറെക്കാലം ചിന്താക്കുഴപ്പം സൃഷ്ടിച്ചു.

പഠിച്ചുപോന്നത് അഴിച്ചുപണിതു കിട്ടിയപ്പോഴാണ് ആശ്വാസമായത്. നെഞ്ചിൽനിന്നു ഭാരമിറങ്ങിയതുപോലുള്ള ആശ്വാസം. ഭയത്തിൽനിന്നുള്ള മോചനം, വിടുതൽ, രക്ഷ.

പഞ്ചഗ്രന്ഥിയിലും (Torah) മറ്റു പഴയനിയമ ഗ്രന്ഥങ്ങളിലും ജനതകൾ ഇസ്രയേലിന്റെ ദൈവത്തെ ഭയപ്പെടുന്നതായി പറയുന്നു. അതോടൊപ്പം ‘Fear of God is the beginning of Wisdom’, ‘The beginning of knowledge’, ‘The foundation of life’ എന്നിങ്ങനെ ബൈബിൾ ജ്ഞാനഗ്രന്ഥങ്ങളിലുണ്ട്. ‘ദൈവഭയം’ എന്നു പരിഭാഷപ്പെടുത്തുന്ന ഈ ‘Fear of God’ മനുഷ്യർക്കുണ്ടാവേണ്ട ഒരു നല്ലകാര്യംപോലെ അവിടെ കടന്നുവരുന്നു.

അതേസമയം, ‘ഭയപ്പെടേണ്ടാ’ എന്നതാണ് ബൈബിളിൽ ഏറ്റവും കൂടുതൽ ആവർത്തിച്ചുവരുന്ന ദൈവവചനം. മുന്നൂറ്ററുപത്തഞ്ചു തവണ അതു രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതായി എണ്ണിയവരുണ്ട്. പഴയനിയമത്തിൽ യഹോവയോ പുതിയനിയമത്തിൽ യേശുവോ പറയുന്നതായി എഴുതിയിരിക്കുന്നതാണ് അതിൽ മുക്കാൽ പങ്കും. ഒറ്റ ക്ലിക്കിൽ ഗൂഗിൾ സേർച്ചിൽ അതെല്ലാം വായിക്കാം.

ആണ്ടിൽ എല്ലാ ദിവസവും ഒന്നുവീതം വായിക്കാൻ പാകത്തിൽ 365 വട്ടം ”ഭയപ്പെടേണ്ടാ” ഉണ്ടെങ്കിലും, ”ദൈവത്തെ ഭയപ്പെടുക” എന്ന പ്രസംഗം ബൈബിൾ ഉദ്ധരിച്ച് ലോകമെമ്പാടും പ്രതിദിനം നടക്കുന്നു. എന്തുകൊണ്ടാണിങ്ങനെ?

രാഷ്ട്രീയം, സാമ്പത്തികം, നിയമപരം, പെരുമാറ്റശാസ്ത്രപരം, മനശ്ശാസ്ത്രപരം, വിദ്യാഭ്യാസ മനശ്ശാസ്ത്രപരം എന്നിങ്ങനെ ഇതിന് ഉത്തരം പലതുണ്ടാകാം. എന്തായാലും എനിക്ക് ഈ കുരുക്ക് അഴിഞ്ഞുകിട്ടിയത് പണ്ടു പഠിച്ച ബൈബിൾ പ്രയോഗത്തിന്റെ മൂലാർത്ഥം തെളിഞ്ഞുകിട്ടിയപ്പോഴാണ്.

‘ദൈവഭയം’ നല്ല കാര്യമായി പ്രത്യക്ഷപ്പെടുന്ന ബൈബിൾ ഗ്രന്ഥങ്ങളുടെ രചനാകാലത്ത് (ബി.സി. ആദ്യ സഹസ്രാബ്ദത്തിന്റെ പകുതി മുതലുള്ള നൂറ്റാണ്ടുകൾ) ഇസ്രായേലിലെ ലേഖകർ ഭാരതീയ ഭാഷകളിലെ ‘ധർമ’ത്തിനു സമാനമായി ഉപയോഗിച്ച ഒരു ഹീബ്രു ഭാഷാപദമുണ്ട്. അതാണ് ഇന്നത്തെ ബൈബിൾ പരിഭാഷകളിൽ ‘Fear of God’ ആയും ‘ദൈവഭയം’ ആയും പ്രത്യക്ഷപ്പെടുന്നത്. ദൈവത്തെ സ്‌നേഹിക്കുകയും സേവിക്കുകയും യഹൂദധർമം ആചരിക്കുകയും ചെയ്തുകൊണ്ട് യഥാർത്ഥ മതാനുയായി ആകുക – ഇതാണ് മൂലഗ്രന്ഥകാരന്മാർ അർത്ഥമാക്കിയതെന്നു ബൈബിൾ ഗവേഷകർ തെളിയിച്ചിരിക്കുന്നു.

അപ്പോൾ, വിഷപ്പാമ്പിനെയോ പ്രകൃതിക്ഷോഭത്തെയോ കള്ളനെയോ സർക്കസിലെ മൃഗശിക്ഷകനെയോ ഭയപ്പെടുന്നതുപോലെ ദൈവത്തെ ഭയപ്പെടുന്നതല്ല, ധർമം ആചരിക്കുന്നതാണു ജ്ഞാനത്തിന്റെ ആരംഭം എന്നു വരുന്നു. ഭയമെവിടെ, യഥാർത്ഥ ധർമാചരണമെവിടെ!

പ്രാചീന ഉറവിടങ്ങൾ മുഴുവൻ സൂക്ഷ്മമായി പരിശോധിച്ച വിദഗ്ധർ മൂലഭാഷകളിൽനിന്നു നേരിട്ടു പരിഭാഷപ്പെടുത്തി യു.എസ്. കത്തോലിക്കാ മെത്രാൻ സമിതിയുടെ അനുമതിയോടെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ് ‘ദി കാത്തലിക് സ്റ്റഡി ബൈബിളിൽ’ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ന്യൂ അമേരിക്കൻ ബൈബിളിന്റെ പുതിയ പതിപ്പിൽ പഴയ ‘ദൈവഭയ’വാക്യങ്ങളുടെയെല്ലാം അടിക്കുറിപ്പുകളിൽ ഈ ചരിത്രസത്യം എടുത്തുപറഞ്ഞിട്ടുണ്ട്.

“ദൈവത്തോട് ആദരസമന്വിതവിസ്മയത്തോടെയും (reverential awe and respect) ദൈവേഷ്ടത്തോടു വിധേയത്വത്തോടെയും ജീവിക്കുക” എന്ന സ്‌നേഹസന്ദേശമാണ്, തലമുറകൾ കുറെ കഴിഞ്ഞപ്പോൾ ”ദൈവത്തെ ഭയപ്പെടുക” എന്ന ഭീഷണിയായി തലതിരിഞ്ഞത്.

ദൈവേഷ്ടത്തിനു വിധേയപ്പെട്ടു ജീവിക്കുന്നതാണ് ഉത്തമ ധർമാചരണം. ദൈവസ്‌നേഹം അനുഭവിച്ച് സ്‌നേഹം അനുഷ്ഠിക്കുക. അങ്ങനെവരുമ്പോൾ ഇംഗ്ലീഷുകാർക്ക് ‘religion’-ഉം ഭാരതീയർക്ക് ‘ധർമവും’ ആകുന്നൂ ജ്ഞാനത്തിന്റെ ആരംഭം.

ഇത്രയും ഗവേഷണം നടക്കാതിരുന്ന കാലത്ത് ‘fear of God’ ആണു ജ്ഞാനത്തിന്റെ കവാടം എന്നു പഠിപ്പിക്കപ്പെട്ടു. ദൈവത്തെ പേടിച്ചുപോയവരല്ലേ പഴയ തലമുറക്കാർ? അവർക്കു പുതുതലമുറക്കാരെ മനസ്സിലാക്കി അവരോടൊത്തു
സന്തോഷപൂർവം കഴിയാൻ, പണ്ടു പഠിച്ചുവച്ചത് അഴിച്ചെടുത്തു പുതിയതു പഠിച്ചേ തീരൂ. Learn, Unlearn and Re-learn.

പഠിക്കുകയും പണ്ടു പഠിച്ചത് അഴിച്ചുപണിതു പുതിയതു പഠിക്കുകയും ചെയ്യുക – ഈ നിരന്തര പ്രക്രിയ കൂടാതെ ഇനിയുള്ള കാലത്ത് ജീവിതമില്ല. അത്രവേഗത്തിലാണ് അറിവിന്റെ – മനുഷ്യബോധത്തിന്റെ – വികാസ പരിണാമങ്ങളുടെ വേഗം.  (അതു വെറും സ്പീഡ് അല്ല, acceleration തന്നെയാണ്).

പഴയ സ്‌കൂൾ മതിലുകളിലെ ‘ദൈവവചനം’ എന്തുമാകട്ടെ, നമ്മുടെ ഹൃദയഫലകങ്ങളിൽ ‘നിരുപാധികസ്‌നേഹം തന്നെയായ ദൈവത്തെ ഞാൻ സ്‌നേഹിക്കുന്നു’ എന്ന തിരിച്ചറിവു നമുക്കിന്നു കൊത്തിവയ്ക്കാം. സ്വാതന്ത്ര്യം തരുന്ന ആ തിരിച്ചറിവിന്റെ ആനന്ദത്തിൽ നമ്മുടെ ഉള്ളിൽ കരുണാർദ്രമായ നിരുപാധികസ്‌നേഹം നാം അനുഭവിച്ചുതുടങ്ങും; അപ്പോൾ സഹജീവികളുമായി നിരുപാധിക സ്‌നേഹബന്ധത്തിൽ നമുക്കു ജീവിക്കാൻ കഴിയും. അതു രക്ഷാനുഭവമാണ്.

‘പഴയ മനുഷ്യനെ ഉരിഞ്ഞുകളയുക’ എന്ന വേദവാക്യം എങ്ങനെ പാലിക്കാൻ കഴിയും എന്നു സംഭ്രമിച്ചിരിക്കേണ്ട, പഴയ ധാരണകൾ അഴിച്ചുപണിയാൻ സന്നദ്ധരാവുകയേ വേണ്ടൂ.

പുതിയ ധാരണ മനോഭാവത്തെ മാറ്റിക്കൊള്ളും. മനോഭാവം മാറുമ്പോൾ നാം തനിയെ പുതിയ മനുഷ്യരാകുന്നു.

ഭൂമിയിൽ ആകെ ഉണ്ടായിരുന്ന പാപം ഭയം ആണ്. ജീവിതംകൊണ്ടും മരണംകൊണ്ടും ഉയിർപ്പുകൊണ്ടും, “ഭയപ്പെടേണ്ട” എന്ന പൂർണ സുവിശേഷം ആയിത്തീർന്ന്, നിരുപാധിക (unconditional) സ്നേഹമാകുന്ന ദൈവത്തിന്റെ പൂർണവെളിപാട് (full revelation) ആയിത്തീർന്ന്, യേശു ആ ഭയമകറ്റി; പാപമകറ്റി.

ആ ജീവത്സുവിശേഷത്തിന്റെ ജ്ഞാനത്തിൽ സ്നാനപ്പെടുന്നവർ, അതായത്, ഉപാധിവയ്ക്കാത്ത സ്നേഹമാണു ദൈവം എന്ന, യേശുവിലെ ദൈവാവിഷ്കാരണത്തിൽ വിശ്വസിക്കുന്നവർ ഭയത്തിൽനിന്നു മുക്തരാവുന്നു; പരമ്പരാഗത പാരഡൈമിൽ പറഞ്ഞാൽ, പാപത്തിൽനിന്നു മോചിതരാവുന്നു.

പുതുതലമുറകളാൽ പുതിയൊരു മനുഷ്യരാശി രൂപം കൊള്ളുന്ന ഈ യുഗസന്ധിയിൽ, പഴയ തലമുറ പാപമോചനത്തിന്റെ പാരഡൈമിലും പുതിയ തലമുറ ഭയമുക്തിയുടെ പാരഡൈമിലും യേശുവിനെ വായിക്കുന്നു.

ചിന്താമാതൃകയുടെ ഈ മാറ്റത്തിൽ (paradigm shift), “സോപാധികസ്നേഹം” (conditional love) ആയിരുന്ന ദൈവം നിരുപാധികസ്നേഹം ആയ ദൈവമായി മാറുന്നു! അതെ, ഈ യുഗസന്ധിയിലെ മാറ്റങ്ങളിൽ, ദൈവത്തക്കുറിച്ചുള്ള വിശ്വാസഭാവനയുടെ ചക്രവാളംതന്നെ മാറുന്നു. The concept of God undergoes a paradigm shift.

സോപാധികസ്നേഹം ആയ ദൈവത്തെ ഭയക്കുകയേ തരമുള്ളൂ! പഴയ തലമുറയിലെ ഭൂരിപക്ഷം അങ്ങനെ ചെയ്യുന്നു (ഇക്കാര്യത്തിൽ മതങ്ങൾതമ്മിൽ ഭേദമില്ല). നിരുപാധികസ്നേഹമായ ദൈവത്തെ ഭയപ്പേണ്ട, സ്നേഹിച്ചാൽ മതി. ലോകമെമ്പാടും പുതിയ തലമുറയിലെ കുഞ്ഞുങ്ങൾ (അവരിൽ ഒരു തലമുറ ഇപ്പോൾ ഏതാണ്ട് യുവാക്കളായിക്കഴിഞ്ഞു) ഭൂരിഭാഗവും അങ്ങനെ ചെയ്യുന്നു(അവിടെയും മതഭേദമില്ല). യുഗമാറ്റത്തിന്റെ ഒരു പ്രധാന സവിശേഷത (characteristic) ആണ് ഈ ദൈവസങ്കല്പമാറ്റം.

യഥാർത്ഥത്തിൽ ഇതു പുതിയ കണ്ടുപിടുത്തം അല്ല. ആദിമസഭ നിരുപാധികസ്നേഹ ദൈവത്തിലാണു വിശ്വസിച്ചത്; അങ്ങനെയൊരു ദൈവത്തെയാണ് ആരാധിച്ചത്; ഏറ്റുപറഞ്ഞത്. ക്രിസ്ത്യാനികൾക്കു സംശയമുണ്ടെങ്കിൽ 1 യോഹ. 4:18 വായിക്കൂ:

സ്നേഹത്തിന്റെ പൂർണതയെക്കുറിച്ചുള്ള സുവിശേഷജ്ഞാനം ഇല്ലാതെ, അതിൽ വിശ്വാസം വരാതെ, അതുകൊണ്ടുതന്നെ, പൂർണമായി സ്നേഹിക്കാൻ പറ്റാതെ നിൽക്കുന്നവരാണ് ഇവിടെ “ഭയപ്പെടുന്നവർ” ( പരമ്പരാഗത പാരഡൈമിൽ “പാപികൾ”).

സഹാനുഭൂതി നിറഞ്ഞ, കരുണാർദ്രമായ, നിരുപാധിക സ്നേഹം (compassionate merciful unconditional love) ആണ് സ്നേഹത്തിന്റെ പൂർണത.

തമിഴിലെ ‘അൻപ് ‘ ആയിരുന്നു പഴയ മലയാളത്തിൽ ആ നിരുപാധികസ്നേഹത്തിന്റെ വാക്ക്. അൻപായ ദൈവം അൻപുടയോൻ. മലങ്കര ആരാധനക്രമത്തിൽ ആ വാക്ക് ഇപ്പോഴും നിലനിൽക്കുന്നു (പ്രാചീന ദ്രാവിഡത്തിലെ അൻപിന്റെ ആലയം എന്ന അർത്ഥത്തിലാണ് പിൽക്കാല മലയാളത്തിൽ ‘അമ്പലം’ എന്ന പദം ഉണ്ടായത് എന്ന് എന്റെ ജീവിതപങ്കാളി കരുതുന്നു).

ദൈവം ഉപാധിവയ്ക്കാത്ത സ്നേഹം ആണെങ്കിൽ, അജ്ഞാനവും അവിശ്വാസവും ഭയവും എന്ന ക്രമത്തിൽ അനുഭവിക്കുന്ന സ്നേഹമില്ലായ്മ, സ്നേഹാനുഭവമില്ലായ്മ, ആണ് സാത്താൻ. നിരുപാധിക സ്നേഹത്തെക്കുറിച്ചുള്ള അജ്ഞാനത്തിനും അവിശ്വാസത്തിനും ഭയത്തിനും കൊമ്പും വാലും വരയ്ക്കുമ്പോൾ വരുന്ന ഇരുൾരൂപം ആണു സാത്താൻ. ദൈവം കരുണാർദ്രസ്നേഹമായിരിക്കുമ്പോൾ ഒരാൾക്കു സഹജീവികളോടു കരുണ തോന്നാത്ത വിധം ഉള്ളിൽ അനുഭവപ്പെടുന്ന ഭയം/ഇരുൾ/സ്നേഹാനുഭവമില്ലായ്മ ആണു സാത്താൻ.

സാത്താൻശാസ്ത്രത്തിലെ (Demonology) പാണ്ഡിത്യം അല്ല ആ ഭയത്തിൽനിന്നുള്ള രക്ഷയുടെ വഴി.

ദൈവം നിരുപാധികസ്നേഹം ആണെന്ന യഥാർത്ഥ സുവിശേഷം സംബന്ധിച്ച അജ്ഞാനത്തിൽനിന്നും അവിശ്വാസത്തിൽനിന്നും ഭയത്തിൽനിന്നും വരുന്നതാണ്, പഴയ പാരഡൈമിൽ പാപചിന്തയുടെയും പാപവാക്കുകളുടെയും പാപപ്രവൃത്തികളുടെയും പാപകരമായ ഉപേക്ഷകളുടെയും പട്ടികയിൽപ്പെടുത്തിയിരിക്കുന്ന സകലതും. ആ പട്ടിക പഠിച്ചു ബിരുദമെടുക്കേണ്ടതില്ല ദൈവസ്നേഹാനുഭവത്തിന്.

ഭയാശങ്കകളുടെയും നൈരാശ്യത്തിന്റെയും നിസ്സഹായതയുടെയുമായ അരക്ഷിതത്വത്തിൽനിന്നുള്ള വിടുതലിന്റെ വഴി ദൈവികകാരുണ്യത്തോടുള്ള ഒരുമയാണ്.

ദൈവം കോപിക്കുകയോ ശപിക്കുകയോ കുറ്റമാരോപിക്കുകയോ കുറ്റം വിധിക്കുകയോ ശിക്ഷിച്ചുമാത്രം രക്ഷിക്കുകയോ ചെയ്യുന്ന ഭൂമിയിലെ ന്യായകർത്താക്കളെപ്പോലുള്ള ഒരു കർത്താവല്ല എന്ന വിശ്വാസഭാവന/വിശ്വാസബോധ്യം/ജ്ഞാനാനുഭവം ആണ് ആ ദിവ്യകാരുണ്യ ഒരുമയുടെ അടിത്തടം.

അവിടെ നിന്നുകൊണ്ട് കർത്താവിന്റെ ശരീരം പങ്കുവച്ച് അനുഭവിക്കുന്നവർ ഭയത്തിൽനിന്ന് രക്ഷ നേടുന്നു. അവരുടെ വിശ്വാസം സ്നേഹത്തിൽ പ്രവർത്തനനിരതമാകുന്നു. അവർ പ്രത്യാശയിൽ വളർന്നു പ്രത്യാശ പടർത്തുന്നു.

ആത്മീയാനന്ദം അനുഭവിച്ച്, അവർ നീതി ജലംപോലെ ഒഴുകുകയും വികസനമെന്നതു സമാധാനത്തിന്റെ പര്യായമാവുകയും ചെയ്യുന്ന പുതിയ ലോകത്തിന്റെ സഹസൃഷ്ടാക്കളും (Co-creators) വിധാതാക്കളുമാകുന്നു.

അതാണു ഭൂമിയിലെ ഭയരഹിതമായ ദൈവരാജ്യം. പുതിയ യുഗത്തിലെ പുതിയ കുഞ്ഞുങ്ങളിൽ അതു സംഭവിച്ചുകൊണ്ടിരിക്കുന്നു.

ഭയപ്പെടേണ്ടവനാണു ദൈവം എന്നു ശഠിക്കുന്ന കാലത്തോളം പഴമുറക്കാർക്ക് അതു കാണാൻ കഴിയില്ല.

ദൈവവിചാരത്തിനു പുതിയ പാരഡൈമുകൾ വേണ്ടിവരുന്ന സിമ്പിൾ ഫെയ്ത്തിന്റെ യുഗം ആണു മുന്നിൽ. അവരതു കാണട്ടെ.

*താക്കോൽപ്പദങ്ങൾക്കു നൽകിയിരിക്കുന്ന അടിവര, ലിങ്കിനെ സൂചിപ്പിക്കുന്നു. അതിൽ ടച്ച് ചെയ്താൽ ഈ ജേണലിലെ ബന്ധപ്പെട്ട പോസ്റ്റുകൾ വായിക്കാം.

(Updated on 2 August 2021 incorporating inputs from the sharing of experience by Prof. Leena Jose T in the sixth weekly session of the Season 3 of Viewspaper Meditative Communicational Sessions on Zoom on 31 July 2021)

Join the Conversation

36 Comments

  1. നൂറ്റൊന്നു ശതമാനം ശരി. വീണ്ടുംവീണ്ടും നല്ല ചിന്തകളും ആശയങ്ങളും ആയി വന്നാലും

  2. ദൈവസ്നേഹത്തെ ദൈവഭയം കീഴടക്കാൻ പാടില്ല എന്ന മനോഹരമായ ആശയം വരച്ചു വച്ചിരിക്കുന്ന ലേഖനത്തിന് നന്ദി. ഈ വേദവിജ്ഞാനീയത്തെ സാമൂഹ്യ ചിന്തയായി പരിഭാഷപ്പെടുത്തിയാൽ, പരസ്പരവിശ്വാസവും, ബന്ധങ്ങളും, എല്ലാത്തിനും അടിത്തറയായി വർത്തിക്കേണ്ട സ്നേഹവും നഷ്ടപ്പെട്ട സമൂഹം അപരരിലും നന്മയിലും വിശ്വാസവും കരുതലുമുള്ള സമൂഹമായി പരിവർത്തനം ചെയ്യപ്പെടേണ്ടതിൻ്റെ ആവശ്യകതയാണ് ഈ പറഞ്ഞു വച്ചിരിക്കുന്നത്.

    ചില വശങ്ങൾ കൂടി ഇതിനോടു കൂട്ടിച്ചേർക്കേണ്ടതുണ്ട് എന്നു തോന്നുന്നു. ഒരു പ്രമാണവും സദാ സത്യവാക്യമോ (Doctrine) കേവലമോ (Absolute) ആകാൻ പാടില്ല. ദൈവഭയമല്ല ദൈവസ്നേഹമാണ് ക്രിസ്തീയതയുടെ ബാലപാഠം എന്നു പറയുമ്പോൾത്തന്നെ ആര് ആരെ ഭയപ്പെടുത്തുന്നു എന്ന ആപേക്ഷികത കൂടി പരിഗണിക്കപ്പെടണമെന്നാണ് എൻ്റെ എളിയ ചിന്ത.

    “ഭയപ്പെടേണ്ട; സർവ ജനത്തിനുമുള്ള മഹാ സന്തോഷം ഞാൻ സുവിശേഷിക്കുന്നു” എന്ന് ദൈവദൂതർ ഉദ്ഘോഷിച്ച രാതിയിൽ ഭയം കൊണ്ട് അടിമുടി സമനില തെറ്റിയ, ഇപ്പറഞ്ഞ ‘സർവ്വ ജനത്തിൽ’ ഞാനില്ല എന്ന് മനോഭാവം കൊണ്ടും ചേഷ്ട കൊണ്ടും ജീവിതം കൊണ്ടു തന്നെയും പ്രതികരിച്ച, ഒരുവനുണ്ടായിരുന്നു; ഹെരോദാ.
    എന്തൊക്കെയാണവൻ പിന്നെ കാട്ടിക്കൂട്ടിയത്? എത്ര ദൈവപുത്രരുടെ ജീവൻ അവനെടുത്തു?!
    അത്രയും ഭീകരതയുടെ തേർവാഴ്ചയ്ക്കിടയിലും ആ ജനത്തിനു ലഭിച്ച ആഹ്വാനം “ഭയപ്പെടേണ്ട” എന്നായിരുന്നു. അതിലും ക്രൂരമായ ദണ്ഡനമുറകൾക്കും കൂട്ടക്കുരുതികൾക്കും നടുവിലും ആ ആഹ്വാനം ‘വിശ്വസിച്ചവരുടെ കൂട്ടം’ ഭയരഹിതരായി സധൈര്യം പീഡനങ്ങൾ ഏറ്റുവാങ്ങിയതോടെ ആ കൂട്ടം സഭയായി തഴച്ചു വളർന്നു, ആത്മാവിലും സത്യത്തിലും ദർശനത്തിലും. വെള്ളിയും പൊന്നുമില്ല ഞങ്ങൾക്കുള്ളത് നൽകാം എന്നു പറയാനുള്ള ആർജ്ജവമുളെളാരു സഭയുടെ ആ ഭയരാഹിത്യമാണ് കോൺസ്റ്റൻ്റൈൻ്റെ ഔദ്യോഗികമതമായതോടെ സഭയ്ക്കു നഷ്ടമായത്.
    അധികാരത്തിൻ്റെയും ധന കേന്ദ്രീകരണത്തിൻ്റെയും ശക്തികേന്ദ്രമെന്ന നിലയിൽ, സമനില നഷ്ടപ്പെട്ട ഹെരോദാവിൻ്റെയും കോൺസ്റ്റൻ്റെയും സാത്താ ന്യമൂല്യങ്ങളുമായി സഭാനേതൃത്വമായും, സംഘടിതമതമായും വിലപേശുന്ന ‘ന്യൂനപക്ഷാവകാശിക’ ളായും തുടരുന്ന സഭയെ ഭയം ഗ്രസിക്കും. ദിവ്യകാരുണ്യം വിളമ്പുന്ന ശുശ്രൂഷക്കാരെന്നു ഭാവിക്കുമ്പോഴും അവർക്കു ഭയത്തിനടിമകളാകാനേ കഴിയൂ. അവരുടെ കൊന്നൊടുക്കലുകളൊക്കെയും സാമർത്ഥ്യത്തിൻ്റെയല്ല, ഭയത്തിൻ്റെയാണ് പ്രകടനമായിരിക്കുന്നത്.
    അവരുടെ ഭയത്തിനു കാരണമാകുന്നതു കൂടിയാണ് സുവിശേഷം.

    ഉള്ളിൽ ഭയമുള്ള സഭ വിളമ്പുന്ന സുവിശേഷവും ഭയത്തിൻ്റേതാകും, സംശയമില്ല.

    ഗാന്ധിജിയുടെ ഒരു ദക്ഷിണാഫ്രിക്കൻ പ്രസംഗത്തിൻ്റെ ഒരു ഭാഗം പല ബാങ്കുകളിലും എഴുതി പ്രദർശിപ്പിച്ചിരിക്കുന്നതു കണ്ടിട്ടുണ്ട്.
    : “A customer is the most important visitor on our premises. He is not dependent on us. We are dependent on him. He is not an interruption of our work. He is the purpose of it. He is not an outsider of our business. He is part of it. We are not doing him a favour by serving him. He is doing us a favour by giving us the opportunity to do so.”

    ഒരു മാനേജരോട് ഞാൻ ചോദിച്ചു: “നിങ്ങളെന്തിനാണ് കസ്റ്റമർക്കു കാണാനായി ഇതെഴുതി പ്രദർശിപ്പിച്ചിരിക്കുന്നത്? കസ്റ്റമറോട് പുലർത്തേണ്ട സമീപനമെന്ന നിലയിൽ ഇതു നിങ്ങളുടെ ഓരോ സ്റ്റാഫിനും വായിക്കാൻ കഴിയും വിധം അവർക്കു നേരെയല്ലേ തിരിച്ചു വയ്ക്കേണ്ടത്?” എന്ന്.
    ആ മാനേജർ ചിരിച്ചതേയുള്ളൂ.

    സഭാ മാനേജരും ഇതാണു ചെയ്തു കൊണ്ടിരിക്കുന്നത്.
    അവർക്കു ഭയക്കാൻ പലതുമുള്ളതിനാൽ ആരെ ഭയത്തിൽ നിന്നു മോചിപ്പിച്ച് ആർക്കു നേരെ ദൈവസ്നേഹത്തിൻ്റെയും കർത്താവിൻ്റെ പ്രസാദ വർഷത്തിൻ്റെയും സുവിശേഷം പ്രസംഗിക്കണമോ ആ ജനത്തെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്; ദൈവഭയത്തിൻ്റെ പേരിൽ

  3. മുൻവിധികളുടെ പഴകിയ വാസനകളിൽനിന്ന് മുതിർന്നവരുടെ ലോകത്തെ ഭയരഹിതമായ പുത്തൻ ജീവിതത്തിലേക്കു ക്ഷണിക്കുന്ന പ്രകാശപാതയാണ് പ്രഫ. ലീന ഇവിടെ തുറന്നു തരുന്നത്.

  4. Very true interpretation of the Fear of God.
    Fear of death also needs proper explanation.
    In one way, the old paradigm of being “afraid” of God originates from the Fear of the Final Judgement. The so-called reformed Christians often create fear in people that God may reject their souls after death. The concept of hell is one reason why youngsters reject Christ/ God. Can Leena delve into this topic?

  5. നന്നായിരിക്കുന്നു. എന്റെ ഉള്ളിലും ചെറുപ്പംമുതൽ കല്ലുപോലെ കിടന്നതാണു ” fear of God”. കൂടെ, ” പാപികൾ(sinners)”, “പാപം( sin) ഇവയും. രണ്ടും തച്ചുടച്ചു ഭാരം ഇറക്കിവയ്ക്കണം. ഈ ഭയവും പാപവും എന്തിനാണ്!

  6. സൂര്യൻ ഇരുണ്ടതാണ് എന്നു പഠിപ്പിക്കുവാൻ ശ്രമിച്ചാൽ കുട്ടികൾ ചിരിക്കും. ഈശ്വരൻ കോപിക്കും എന്നു കേട്ടാലും അവരിനി ചിരിക്കും. അതുകൊണ്ട് അവർക്ക് ഈശ്വരവിശ്വാസം ഇല്ല എന്ന് ആരെങ്കിലും പറഞ്ഞാൽ കരയുകയേ നിർവാഹമുള്ളൂ.

    പുതിയ തലമുറയ്ക്കു വിശ്വാസം പോരാ എന്ന് ഏതു മതത്തിലെ അധ്യാപകർ പറഞ്ഞാലും, അത് കോപിഷ്ഠനായ ഒരു ഈശ്വരനിലുള്ള പഴയ തലമുറയുടെ “വിശ്വാസം” എടുത്തുകാണിക്കുന്നു. ആ “വിശ്വാസം” ആണ് സഹജീവികളെ ദ്വേഷിക്കാനും ദ്രോഹിക്കാനുമുള്ള തലമുതിർന്ന ഈശ്വരവിശ്വാസികളുടെ വാസനകൾക്കു പിന്നിലുള്ളത് – എല്ലാ മതത്തിലും.

  7. സാത്താൻ, ചെകുത്താൻ, ദുഷ്ടാരൂപി, വേതാളം, രാക്ഷസൻ – എല്ലാം നമ്മൾ നമ്മുടെ ഭയത്തിന് ഇട്ട പേരുകളാണ്. ഭയത്തിന് ഒരു ആൾരൂപം.

    ഇങ്ങനെ ദൈവത്തിനും ഒരു ആൾരൂപം കൊടുത്തതാണ് “കൊല്ലുകയും ജീവിപ്പിക്കുകയും ചെയ്യുന്ന ദൈവം”, അല്ലെങ്കിൽ “ചിലരെ അനുഗ്രഹിക്കുകയും മറ്റുള്ളവരെ അനുഗ്രഹിക്കാതിരിക്കുകയും ചെയ്യുന്ന ദൈവം”, “രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ദൈവം”. മനുഷ്യസ്വഭാവത്തിന്റെ വൈകല്യങ്ങളെ ദൈവത്തിലേക്ക് project ചെയ്യുന്ന ഭാവന.

    ചരിത്രത്തിൽ ഒരു ഘട്ടത്തിൽ മനുഷ്യരിൽ ചിലർ അങ്ങനെ ഭാവന ചെയ്തിരിക്കാം. ഇനിയുണ്ടോ അതു നിലനില്ക്കാൻ പോകുന്നു! പ്രൊഫ. ലീന പറയുന്ന Unlearning ചിലർക്കു കഠിനമായിരിക്കും എന്നതിൽ സംശയം വേണ്ട.

  8. Very touching and thought provoking Leena.Your concept of unconditional love is really solid.Anxiously waiting for your next post

  9. ചരിത്രാതീതകാലം മുതൽ മനുഷ്യന്നുണ്ടായിരുന്നത് ദൈവഭയവും മരണഭയവും ആണ്. ഇന്നു രോഗഭയംകൂടി ആയിരിക്കുന്നു…

  10. ഈ എഴുത്തുകൾ ആളുകളെ തേടാതെ ഇരുന്നാലും, ആളുകൾ ഈ ചിന്തകൾക്കൊപ്പം സഞ്ചരിക്കും. കാരണം, സത്യം എല്ലാവർക്കും ഒന്നുതന്നെ. അവസാനം അവർ ഈ എഴുത്തുക്കളെ തേടിത്തുടങ്ങും.പ്രൊഫസ്സർ ലീന തുടരട്ടെ….

    ‘ദൈവഭയ’ത്തിനു പകരം ‘ദൈവ അഭയം’ എന്നു കണ്ടാൽ, ജനങ്ങൾക്കു കൂടുതൽ ആശ്വാസകരമാവും.

    പിതാവിനെ ഭയപ്പെടുന്നത് എന്തിന്? പിതാവിന്റെ അഭയം….. ആ കരവലയത്തിൽ അഭയം…. ആ ചരണങ്ങളിൽ അഭയം…..ആ അൻപിൽ അഭയം…..ആ സാന്ത്വനത്തിൽ അഭയം……ഭയം ഇല്ലാതാകുമ്പോൾ അഭയം ലഭിക്കും….

    നാശമില്ലാത്ത അക്ഷരങ്ങളിൽ ഇനിയും നിങ്ങൾ മുന്നോട്ടു സഞ്ചരിക്കട്ടെ, മറ്റുള്ളവർക്ക് വെളിച്ചമാകട്ടെ!

  11. സ്നേഹനിധിയായ ദൈവത്തെ പേടിപ്പിച്ചുനിറുത്തിയത് ആരാണ്? മതമൗലികവാദികൾ തന്നെ. അവരുടെ നിലനിൽപ്പിനു ദൈവം ഭയപ്പെടേണ്ടവൻ ആണെന്നു വരുത്തിത്തീർക്കണം.
    ദൈവം സ്നേഹമാണെന്ന ബോധ്യം കുട്ടികളിൽ പകർന്നുനൽകാൻ മാതാപിതാക്കൾക്കു വലിയ ഉത്തരവാദിത്വം ഉണ്ട്. മാധവസേവ എന്നതു മാനവസേവയാണ് എന്ന സത്യം നമ്മൾ ബോധപൂർവം മറന്നുപോകുന്നു. Unconditional love പ്രവൃത്തിയിൽ കൊണ്ടുവന്നാൽ ആർക്കും നിർഭയരായി ജീവിക്കാം. 🙏

  12. ഓരോ വ്യക്തിയും, ഓരോ സമൂഹവും അവരുടെ മനോനിലയ്ക്കനുസൃതമായ ദൈവത്തെയാണ് കണ്ടെത്തുന്നത്. കൊലയാളിക്ക് അങ്ങനെ…
    പിടിച്ചുപറിക്കാരന് അങ്ങനെ….
    എന്നെ മറ്റുള്ളവർ എങ്ങനെ ഭയക്കുന്നുവോ അതുപോലെ എന്റെ ദൈവത്തെയും ഭയക്കണം.
    ഒരാളെ തകർക്കാനുള്ള ഏറ്റവും നല്ല വഴി അയാളിൽ ഭയം നിറച്ച് അയാളുടെ ആത്മധൈര്യം ഇല്ലാതാക്കുക എന്നതാണ്.
    ക്രിസ്തുവിനെ ഭയപ്പെടുത്തുന്ന ദൈവമായി ചിത്രീകരിക്കുന്നവർ ക്രിസ്തുവിനെ അറിയുന്നില്ല. 🙏

  13. സ്ഥാപനങ്ങളുടെ മതിലുകളിലാണല്ലോ “ദൈവഭയ”ത്തെ കൂടുതലായി കാണുന്നത്. സ്ഥാപനങ്ങളും അധികാരികളും സ്വഭാവത്താലേ തന്നെ “ഭയം ” എന്ന ആയുധം ഉപയോഗിച്ചാലേ തങ്ങൾക്കു നിലനിൽപ്പുള്ളു എന്ന വിശ്വാസക്കാരാണ്. അത്തരക്കാർക്ക് ആയുധമായി കിംഗ് ജയിംസ് പരിഭാഷയിലെ fear of God. ഇപ്പോൾ പുതിയ കത്തോലിക്ക പരിഭാഷകളിൽ reverance ആണു കാണുന്നത്. മലയാളത്തിലേക്ക് അതു വരാൻ അധികാരികൾ കനിയണം.

  14. നന്നായിട്ടുണ്ട്. മതവും ‘ഭയങ്കര ദൈവ’വും മനസ്സിൽനിന്നു പോയതോടെ ഞാൻ കൂടുതൽ സന്തുഷ്ടനാണ് 👏🏻

  15. The core meaning of ‘fear of God’ in the context of old testamement is well explained and interpreted logically as ‘reverned awe and respect’ or Dharma. Beautiful!
    Love of God replaces the fear concept.
    However,in the normal life situations fear of God is not exactly congruent to a punishing God.It is more or less a tool to bring in discipline and responsiblity for one’s own actions and conduct, to impede from doing what is not right and also to facilitate the flux of the unconditional Love by loving and empathising with the fellow beings.( I don’t know whether more unlearning is required)This helps to instill the notion of a sense of natural justice which is in a way superior to compassion and charity.Do good,the good will always come back to you without waiting for the last judgement.

  16. ഈ അവതരണം കൂടുതൽ ലളിതവും ഹൃദ്യവും ആയി എന്ന് എന്റെ കുടുംബത്തിന്റെ വിലയിരുത്തൽ.

  17. ദൈവഭയത്തെക്കുറിച്ചുള്ള ശരിയായ അർത്ഥം പങ്കുവച്ചു. Please go ahead.Thank you

  18. ദൈവ ഭയം, ദൈവത്തിന്റെ കോപം, ദൈവത്തിന്റെ ശിക്ഷ. ഇവയെല്ലാം ബൈബിളിന്റെ യഥാർത്ഥ അർത്ഥത്തിലും ചൈതന്യത്തിലും വ്യാഖ്യാനിക്കുന്നതിൽ ചിലപ്പോഴെങ്കിലും പാളിച്ചകൾ സംഭവിക്കുന്നുണ്ട് … ദൈവഭയത്തെ കുറിച്ചുള്ള ഈ ലേഖനത്തിന് ഈ പോരായ്മ പരിഹരിക്കാൻ സാധിക്കുന്നു … അഭിനന്ദനങ്ങൾ

  19. ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് ഉണരാൻ ആഹ്വാനം ചെയ്യുന്ന ചിന്തകൾക്ക് നന്ദി.

  20. എന്താണു ദൈവഭയം, ‘ഭയപ്പെടേണ്ട’ എന്ന നിരന്തരമായ വചനത്തെയും ‘അൻപ് ‘ ആയ ദൈവത്തെയും അറിയുന്നതിന്റെ പ്രാധാന്യം, ദൈവകാരുണ്യത്തിനുള്ള കേന്ദ്രസ്ഥാനം എന്നീ പരാമർശങ്ങൾ ഉൾക്കൊള്ളുന്ന ഈ ലേഖനം ആകർഷകമായി തോന്നി.

    ഭയവും സ്നേഹവും എല്ലാം ദുർവ്യാഖ്യാനിക്കപ്പെട്ട ഈ തലമുറയ്ക്കു ധ്യാനിക്കുവാനും പഠിക്കുവാനും ഒത്തിരി ആശയങ്ങൾ. ഇത് ഏറെ യുവതീയുവാക്കൾക്കും മുതിർന്നവർക്കും വിചിന്തനത്തിനും ജീവിതമാറ്റത്തിനും പ്രചോദനമാകും എന്ന് ഉറപ്പാണ്.

  21. പ്രവൃത്തിയും വാക്കും ഒത്തുചേരുന്നതാണു സത്യം. എങ്കിലും പറയുകയാണ്, മറ്റുള്ളവർ എന്തു ചെയ്യരുതെന്നു സഭകൾ പഠിപ്പിക്കുന്നുണ്ട്. പക്ഷേ, അതു പഠിപ്പിക്കുന്ന പല വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തി വിപരീതമായി കാണുന്നു.

    ദൈവത്തെ ഭയക്കാൻ പഠിപ്പിക്കുന്നു (പേടിപ്പിക്കുന്നു). അവർ ദൈവത്തെ അനുഭവിക്കുന്നതായി കാണുന്നില്ല. “അനുഭവിക്കാൻ കഴിയില്ല, അറിയാനേ കഴിയൂ” എന്നു ന്യായീകരണം പറയും.

    വാക്കും പ്രവൃത്തിയും ഒത്തുപോയാൽ ദൈവം മധ്യത്തിലുണ്ട്. പിന്നെ ഭയം എവിടെ.

    വളരെ വിശദമായി ദൈവ’ഭയം’ തിരുത്തിയെഴുതിയ ലേഖനം ഒരു നല്ല Paradigm shift-നു വഴിതുറക്കുന്നു.

  22. Really thought provoking reflections…. the way you present shows you are very much thorough about what you speak….. Well…. please continue your ministry…. God bless 🙏🏻🙏🏻🙏🏻

  23. Prof. Leena ആഴമായ കാഴ്ചപ്പാടോടെ അവതരിപ്പിച്ച ആശയങ്ങൾ വളരെ ഏറെ ശ്രദ്ധയോടെ മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു. സാധാരണ മനസ്സിന് പെട്ടെന്ന് മനസ്സിലാക്കാനോ മാറാനോ മാറ്റാനോ എളുപ്പമുള്ള കാര്യമല്ല ഇത്. “Paradigm shift” സമീപനത്തിലെ അടിസ്ഥാന മാറ്റം. അതായത് ഒരു കാര്യത്തെ നോക്കിക്കാണുന്ന മനസ്സിന്റെ മുൻ ധാരണയിൽ വരുന്ന അടിസ്ഥാനപരമായ മാറ്റം. ഇത് വളരെ വ്യക്തമായി ലോകത്തിൽ അവതരിപ്പിച്ചത് ഈശോ യാണ്. ദൈവത്തെ പിതാവേ എന്ന് വിളിച്ചുകൊണ്ട്. ആദ്യമായി ദൈവത്തെ പിതാവായി കണ്ടത് പുത്രനായ ഈശോയാണ്. പിതാവിന്റെ തനിസ്വഭാവം അറിയുന്നത് പുത്രൻ മാത്രമാണ്. ഈ പുത്ര ഭാവത്തിലേക്ക് മക്കളെല്ലാം വളർന്നാൽ പിതാവിനെ ഒരിക്കലും ഭയപെടില്ല. മറിച്ച് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും. അങ്ങനെ മാത്രമേ ചെയ്യാൻ കഴിയൂ. പഴയ നിയമ തത്വങ്ങളും പുതിയ നിയമത്തിൽ ഈശോ അവതരിപ്പിച്ച ജീവിതശൈലിയും കുട്ടി വായിച്ചു നന്നായി പഠിച്ചാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. നമുക്ക് ഈശോയുടെ മുഖത്തുനോക്കി പഠിക്കാൻ കഴിയണം. അത് ഇന്നിന്റെ പ്രവാചകരുടെ ദൗത്യമാണ്. ഒരാൾ ശരിക്കും അറിഞ്ഞാൽ മാറും. മാറിയാൽ മറ്റുള്ളവരെയും മാറ്റാൻ കഴിയും. അങ്ങനെ മനുഷ്യ മനസ്സിൽ
    ഒരു മാറ്റം ഉണ്ടാവട്ടെ.

  24. എല്ലാ കാലഘട്ടങ്ങളിലും വചനത്തെ ദൈവത്തിന്റെ തീരുമാന പ്രകാരം പുനർ വായിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. അതിനിതാ ഒരു അവസരം കൈ വന്നിരിക്കുന്നു! ആർക്കും തള്ളിക്കളയാൻ പറ്റാത്ത രീതിയിൽ ഇത്തരം കാര്യങ്ങൾ സംശയത്തിന്റെ കണിക പോലും ഇല്ലാതെ പ്രൊ. ലീന എന്ന എന്റെ അധ്യാപിക ഇവിടെ വിശദീകരിച്ചു പറഞ്ഞിരിക്കുന്നു. പുതിയ തലമുറക്കും പഴയ തലമുറക്കും വഴി കാട്ടിയായ ഒരു ദർശനിക തലം ഇതിനുണ്ട്. ആരും ഭയക്കേണ്ടതില്ല! ദൈവം എങ്ങും പോയിട്ടില്ല. അവിടുന്ന് നമ്മിൽ മറ്റൊരു രീതിയിൽ പ്രവർത്തിക്കുന്നു. നമ്മുക്ക് ഈ അസമാധാന കാലത്ത് കൃത്യമായ വെളിച്ചം തരുന്നു. നാമത് സ്വീകരിക്കുകയെ വേണ്ടു. നന്മ അതെ, അത് തന്നെ!

  25. ഒരു ഹൃദയബന്ധത്തിലേക്കു ക്ഷണിക്കുന്ന ദൈവസായൂയൂജ്യം എത്ര വലിയ പണ്ഡിതനും ആത്മജ്ഞാനിക്കും അഗ്രാഹ്യതയുടെ ഒരു തലം അവശേഷിപ്പിക്കുന്നു. പരിശുദ്ധി എന്ന ആ “മാറ്റിനിർത്തൽ” ഒരേ സമയം അടുക്കാനുള്ള തീവ്രമായ അഭിലാഷവും എന്നാൽ പരിപൂര്ണതയിൽ കണ്ടെത്താൻ കഴിയാത്തതിലുള്ള ന്യൂന്യതയുമാണ്. അതിശക്തമായ ആ വികാരത്തെ ഭയം എന്ന് നിരീക്ഷിക്കാറുണ്ട്. സാധാരണ ഈ ‘ഭയം’ അറിഞ്ഞ അനുഭവത്തെ സമൂഹത്തിൽ പ്രകടമാക്കുന്നതിലേക്കാണ് നയിക്കാറ്. ഓരോരുത്തരുടെയും ദര്ശനമനുസരിച്ചു വ്യത്യസ്തമാകം അത്. സേവനമോ, പ്രബോധനമോ ആകാം.

    ശിക്ഷയെക്കുറിച്ചുള്ള ഭയം സാമൂഹിക ക്രമത്തിനായി മതം ഉപയോഗിക്കപ്പെടുന്നതിൽ വരുന്ന അവതരണ രീതിയാണ്. പ്രതിഫലദൈവശാസ്ത്രമാണ് അതിനു അടിസ്ഥാനം. ശിക്ഷയെ ഭയന്ന് മാത്രം നന്മ ചെയ്യുന്നവരിൽ യഥാർത്ഥത്തിൽ ഫലദായകത്വം ഇല്ല.

    സ്നേഹത്തെ സംബന്ധിച്ചു പറയാവുന്നതാണ് മൂന്നാമത്തെ ‘ഭയം.’ സ്നേഹത്തിൽ ആഴപ്പെടും തോറും തനിക്കു മറ്റൊരു വ്യക്തിയിലേക്ക് ഒന്നാകാൻ ആവാത്ത അസാധ്യത നിലനിൽക്കുന്നു. ദൈവത്തോടുള്ള ബന്ധത്തിലും ഇത് നമ്മെ അസ്വസ്ഥമാക്കിയേക്കാം. പരസ്പരമുള്ള സംതൃപ്തിയാണ് അവിടെ ആശ്വാസമാകേണ്ടത്.

  26. എനിക്കു ദൈവത്തെ ഭയപ്പെടേണ്ടതില്ല. എല്ലാ വിഭാഗക്കരെയും പരിഗണിക്കേണ്ടിവരുമ്പോൾ.. തുടക്കക്കാർക്കു ഭയം ആവശ്യമായേക്കാം. ദൈവത്തിനു സ്നേഹിക്കാനേ അറിയൂ.. ഭയപ്പെടുത്തേണ്ടതില്ലല്ലോ സ്നേഹിക്കുന്നതിനിടയിൽ.. ഇനി, സ്നേഹിക്കാൻ ഭയപ്പെട്ടാലും കുഴപ്പമില്ല.. രണ്ടു രീതിയിൽ ഇതിനെ കാണാം :ഉയർന്ന നിലയിലും താണ നിലയിലും=താഴ്ന്ന നിലയിൽ ഭയം ഉണ്ടായേക്കാം.. ഉയർന്ന നിലയിൽ ഭയമില്ല.

  27. ദൈവത്തെ ബുദ്ധികൊണ്ട് അളക്കുവാൻ ശ്രമിക്കരുത്. കാരണം ഇക്കാര്യങ്ങൾ ബുദ്ധിമാന്മാരിൽനിന്നും വിവേകികളിൽനിന്നും മറച്ച് ശിശുക്കൾക്കാണു വെളിപ്പെടുത്തിയത്. ദൈവഭയം എന്നത് കഴിഞ്ഞ തലമുറയ്ക്ക് എളുപ്പത്തിൽ മനസ്സിലാകും. അന്നു പിതാവിനെ ഭയത്തോടും സ്നേഹത്തോടുംകൂടിയാണു മക്കൾ സമീപിച്ചിരുന്നത്. ഇനി പോലീസിനെയും കോടതിയെയും ഒക്കെ ഭയപ്പെടുന്നതും ഭയപ്പെടേണ്ടതും ആരാണ്? നിയമം ലംഘിക്കുന്നവരും കുറ്റവാളികളും അല്ലേ? ദൈവത്തെ ഭയപ്പെടേണ്ടത് കൽപ്പന ലംഘിക്കുന്നവരും പാപികളും ആണ്. ദൈവഭയമില്ലാതിരിക്കുന്നവരുടെ അവസ്ഥയാണു ജലപ്രളയത്തിലും സോദോം-ഗോമോറയിലും കാണുന്നത്. എന്നാൽ തെറ്റും പാപവും ഏറ്റുപറഞ്ഞു വരുന്നവരെ മുടിയനായ പുത്രൻ മടങ്ങിവന്നപ്പോൾ കെട്ടിപ്പുണർന്നതുപോലെ സ്നേഹംകൊണ്ടു വീർപ്പുമുട്ടിക്കുന്ന ദൈവത്തെ കാണാം. “എന്നെ സ്നേഹിക്കുന്നവൻ എന്റെ കൽപനകൾ പാലിക്കും” (യോഹ 14:23). തന്റെ കൽപനകൾ പാലിക്കാത്തവരെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കുന്ന ദൈവത്തെ പുറ: 34-7-ൽ കാണുക.
    അതുകൊണ്ട്, ഭയപ്പെടേണ്ട എന്നു പറയുന്നത് ഏതു പാപിക്കും ഏതു സമയത്തും അനുതപിച്ചു തിരിച്ചുവരാനുള്ള അവസരം നൽകപ്പെട്ടിരിക്കുന്നതിനാലല്ലേ?

  28. “ദൈവത്തെ ഭയപ്പെടണം” എന്നത് എല്ലാ മതങ്ങളിലെയും അധ്യാപകർ സൂത്രത്തിൽ പ്രയോഗിക്കുന്ന ഒരു സർവസമവാക്യമാണ്. അതൊരു മഹാമേരു തന്നെ. അതിലെ പാറക്കൂട്ടത്തിന്മേൽ ഇടിച്ചിട്ടു കാര്യമില്ല. അതിനെ അവഗണിച്ച് സ്വന്തവഴിയേ പോകുന്ന ന്യൂജെന്റെകൂടെ കൂടിയാൽ മതി. അവരാണിനി ഭൂരിപക്ഷം. അവരുടേതാണ് ഇനിയുള്ള ലോകം.

  29. വിശ്വാസഭാവനയുടെ വിശാല ചക്രവാളത്തിൽ ആർക്കും പ്രകാശം സ്വീകരിക്കാൻ തക്ക വിധം മിന്നിനിൽക്കുന്ന വാക്കുകൾ! ഒത്തിരി നന്ദി. ദൈവഭയം എന്ന വാക്കേ ഇനി പറയില്ല; ദൈവസ്നേഹവും ദൈവഭക്തിയും മാത്രം. സ്നേഹത്തിൽ ഭയമില്ല; ഭക്തിക്കു ഭയം വേണ്ട.

  30. Appreciating your wonderful teaching which is a relief to many “sheep”. The teachings of most of the clergy instill in ordinary people a kind of unnecessary fear of God. He is a loving Father to all walks of people irrespective of caste and creed. So Go ahead. Congratulations. 👏🌹

Leave a comment

Leave a Reply to Fr Varghese Cancel reply

Your email address will not be published. Required fields are marked *